പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എ കാരാട്ട് റസാഖും

 പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എ കാരാട്ട് റസാഖും



തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എം എല്‍ എ കാരാട്ട് റസാഖ്. പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കാരാട്ട് റസാഖിന്റെ ആരോപണം.


പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും കാരാട്ട് റസാഖ് വിമര്‍ശിച്ചു. പാര്‍ട്ടിക്കാര്‍ക്കല്ല, കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നല്‍കുന്നതെന്നും റസാഖ് പ്രതികരിച്ചു.


ക്രമസമാധാന ചുമതലയുളള എ ഡി ജി പി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അന്‍വറിന്റെ ആരോപണം സുപ്രധാന നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. നൊട്ടോറിയസ് ക്രിമിനലാണ് അജിത് കുമാറെന്നും ഇതിന് പിന്തുണ നല്‍കുന്നത് ശശിയാണെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം.


അന്‍വറും റസാക്കും രംഗത്തുവന്നതിനു പിന്നാലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആയുധവുമായി കെ ടി ജലീലും രംഗത്തുവന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്തുകൊണ്ടുവരാന്‍ രംഗത്തിറങ്ങുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് കെടി ജലീല്‍ എം എല്‍ എ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. അവസാന ശ്വാസം വരെ സി പി എം സഹയാത്രികനായി തുടരും. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കി തുടങ്ങിയ വാക്കുകളുമായാണ് കെ ടി ജലീല്‍ രംഗത്തുവന്നത്.



Previous Post Next Post