യുദ്ധത്തിനിടെ യുക്രെയ്നില്‍ മന്ത്രിസഭ അഴിച്ചുപണി

 യുദ്ധത്തിനിടെ യുക്രെയ്നില്‍ മന്ത്രിസഭ അഴിച്ചുപണി



കിയവ്: റഷ്യ ആക്രമണം കനപ്പിച്ചതിനിടെ യുക്രെയ്നില്‍ മന്ത്രിസഭ അഴിച്ചുപണി. പ്രസിഡന്റ് വോളോദിമിർ സെലൻസ്കിക്ക് കൂടുതല്‍ കരുത്ത് പകരാനെന്ന പേരിലാണ് നിരവധി പേർക്ക് സ്ഥാനചലനം.



വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, നീതിന്യായ മന്ത്രി ഡെനിസ് മലിയുസ്ക, ഉപപ്രധാനമന്ത്രി ഒല്‍ഹ സ്റ്റെഫാനിഷിന, ആയുധ വികസന, നിർമാണ ചുമതലയുളള വ്യവസായ മന്ത്രി ഒലക്സാണ്ടർ കാമിഷിൻ തുടങ്ങി ചുരുങ്ങിയത് ഏഴു പേർ ഇതിനകം രാജി സമർപിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ജീവനക്കാരില്‍ പകുതിയിലേറെ പേർക്കും സ്ഥാന ചലനം സംഭവിക്കും.


അതിനിടെ, യുക്രെയ്നില്‍ റഷ്യ വ്യാപക ആക്രമണം തുടരുകയാണ്. പടിഞ്ഞാറൻ അതിർത്തി പട്ടണമായ ലിവിവിലും ബുധനാഴ്ച ആക്രമണം നടന്നു. ഇവിടെ മൂന്ന് കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളടക്കം മിസൈല്‍ വർഷത്തില്‍ തകർക്കപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖേഴ്സണില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പൊള്‍ട്ടാവയിലെ യുക്രെയ്ൻ സൈനിക കേന്ദ്രത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 51 പേർ കൊല്ലപ്പെട്ടിരുന്നു. 271 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




Previous Post Next Post