തദ്ദേശീയര്‍ക്ക് തൊഴില്‍സംവരണം: ബില്ല് മരവിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

തദ്ദേശീയര്‍ക്ക് തൊഴില്‍സംവരണം: ബില്ല് മരവിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: കർണാടകത്തില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴില്‍ സംവരണംചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ല് വിവാദങ്ങള്‍ക്കുപിന്നാലെ താല്‍കാലികമായി മരവിപ്പിച്ചു.


വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഐടി മേഖലയില്‍ നിന്നുള്‍പ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്. ബില്ല് മരവിപ്പിച്ച സർക്കാർ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ പങ്കുവെച്ചിട്ടുമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ഗൗരവമായി ചർച്ചചെയ്യാനാണ് തീരുമാനം.

കർണാടകത്തില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയർക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിനായിരുന്നു കർണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നത്. കർണാടകത്തില്‍ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവർക്ക് സംവരണംനല്‍കാനാണ് ബില്ലിലെ വ്യവസ്ഥ. വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയർക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

എന്നാല്‍, സർക്കാരിൻറെ നീക്കത്തിനെതിരേ നിരവധി കോണുകളില്‍നിന്ന് വിമർശനങ്ങള്‍ ഉയർന്നു. ഇതിനേത്തുടർന്ന്, ബില്ലിന് സർക്കാർ അനുമതി നല്‍കിയെന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റ് നേരത്തെ സാമൂഹികമാധ്യമമായ എക്സില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഐടി സർവ്വീസ് സംഘടനകളുടെ ദേശീയ സംഘടനയായ നാസ്കോം ഉള്‍പ്പടെ ബില്ലിനെതിരേ വലിയ വിമർശനം ഉന്നയിച്ചിരുന്നു. പ്രമുഖവ്യവസായികളും ബില്ലിനെ എതിർത്ത് രംഗത്തെത്തി. തൊഴില്‍ നൈപുണ്യമുള്ളവരുടെ എണ്ണം കുറയുമെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.

ജന്മംകൊണ്ട് അഥവാ ഒരാള്‍ ജനിച്ച സ്ഥലം പരിഗണിച്ച്‌ ഇത്തരം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചെന്നാണ് വിവരം. ബില്ലിന് അംഗീകാരം കൊടുത്തതിന് പിന്നാലെ വ്യവസായ മന്ത്രി പി.രാജീവും ആന്ധ്രാപ്രദേശിലെ ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി നാരാ ലോകേഷും ഐടി കമ്ബനികളെ ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഒരു പുനർവിചിന്തനത്തിന് സിദ്ധരാമയ്യ സർക്കാർ തയ്യാറായത്.
Previous Post Next Post