സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖ; പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിക്കൊരുങ്ങി യു പി എസ് സി

സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖ; പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിക്കൊരുങ്ങി യു പി എസ് സി
ന്യൂഡല്‍ഹി | ഐ എ എസ് ട്രെയിനി പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിക്കൊരുങ്ങി യു പി എസ് സി. പൂജയുടെ ഐ എ എസ് പദവി റദ്ദാക്കിയേക്കുമെന്നാണ് വിവരം. സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന സംഭവത്തിലാണ് നടപടി സ്വീകരിക്കുക. പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റിയെന്നും അംഗപരിമിതര്‍ക്കുള്ള പ്രത്യേക സംവരണം ലഭിക്കാന്‍ 51 ശതമാനം കാഴ്ചപരിമിതിയുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നുമാണ് പൂജക്കെതിരായ ആരോപണം.

പൂജക്ക് യു പി എസ് സി നോട്ടീസ് അയച്ചിട്ടുണ്ട്. 2022ലെ പരീക്ഷാഫലം റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭാവിയില്‍ യു പി എസ് സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കിയിരുന്നു. വ്യാജരേഖ കേസില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സിവില്‍ സര്‍വീസ് പരിക്ഷയില്‍ ആദ്യം ഐ ആര്‍ എസും പിന്നീട് ഐ എ എസും നേടിയ വ്യക്തിയാണ് മഹാരാഷ്ട്ര വഷീം ജില്ലയിലെ അസിസ്റ്റന്റ് കലക്ടര്‍ പൂജ ഖേദ്കര്‍.

കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസില്‍ പൂജയുടെ മാതാവ് മനോരമ ഖേദ്കറെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നടന്നത്. കര്‍ഷകര്‍ അന്ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
Previous Post Next Post