രാഷ്ട്രീയ ഭാവിയെ ബാധിക്കും, മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരവസരം കൂടി, അന്ത്യശാസനം നല്‍കി സി പി എം

രാഷ്ട്രീയ ഭാവിയെ ബാധിക്കും, മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരവസരം കൂടി, അന്ത്യശാസനം നല്‍കി സി പി എം

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന് തെറ്റു തിരുത്താൻ ഒരവസരം കൂടി നല്‍കാൻ സി.പി.എം ജില്ലാകമ്മിറ്റി യോഗത്തില്‍ തീരുമാനം.


ഭരണത്തിലെ വീഴ്ചകള്‍ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായതോടെയാണ് അന്ത്യശാസനം നല്‍കാൻ യോഗം തീരുമാനിച്ചത്.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും കമ്മിറ്റിയില്‍ വിമർശനമുയർന്നു. കെ.എസ്‌ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തില്‍ മയറും കുടുംബവും നടുറോഡില്‍ കാണിച്ചു കൂട്ടിയത് ഗുണ്ടായിസമാണ്. ബസിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമായെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ല. മോശമായ കോർപറേഷൻ ഭരണം എതിരാളികള്‍ക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.

സാധാരണയായി ജില്ലയിലെ പാർട്ടി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്നതാണു പതിവ്. സെക്രട്ടറിയുടെ അഭാവവും അംഗങ്ങള്‍ വിമർശനമായി ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്ന് ജില്ലാക്കമ്മറ്റിയംഗം കരമന ഹരി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മേല്‍കമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് മുതലാളിയുടെ പേര് പറയാതെ വെറുതെ ആരോപണം ഉന്നയിക്കരുതെന്നും താക്കീത് നല്‍കി. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും വിമർശനത്തിന് വിധേയരായി.
Previous Post Next Post