പരിപ്പായിയിലെ 'നിധി'ശേഖരത്തില്‍ വെനീഷ്യൻ കാശുമാല മുതല്‍ സ്വര്‍ണമുത്തുകളും കണ്ണൂര്‍പണവും വരെ

പരിപ്പായിയിലെ 'നിധി'ശേഖരത്തില്‍ വെനീഷ്യൻ കാശുമാല മുതല്‍ സ്വര്‍ണമുത്തുകളും കണ്ണൂര്‍പണവും വരെ

തളിപ്പറമ്ബ് (കണ്ണൂർ): ശ്രീകണ്ഠപുരം പരിപ്പായിലെ പറമ്ബില്‍നിന്ന് കിട്ടിയ നിധിശേഖരം 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്ന് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞു.


കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമല്‍കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്ബ് ആർ.ഡി.ഒ. ഓഫിസില്‍ സൂക്ഷിച്ച നിധിശേഖരം ബുധനാഴ്ച പരിശോധിച്ചത്.

കാശുമാലകള്‍, സ്വർണമുത്തുകള്‍, ആലി രാജാവിന്റെ നാണയങ്ങള്‍, കണ്ണൂർ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങള്‍, ഇൻഡോ-ഫ്രഞ്ച് നാണയങ്ങള്‍, പുതുച്ചേരി പണം, ജിമിക്കിക്കമ്മല്‍, മാലയില്‍ ഉപയോഗിക്കുന്ന കുറച്ചുമുത്തുകള്‍ എന്നിവയാണ് ശേഖരത്തില്‍ ഉണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് കാശുമാലകളാണ്.

ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകള്‍) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങള്‍ ഉപയോഗിച്ചാണ് കാശുമാലകള്‍ നിർമിച്ചതെന്നു കെ. കൃഷ്ണരാജ് പറഞ്ഞു. 1659 മുതല്‍ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതല്‍ 1762 വരെ ഭരിച്ച ഫ്രാൻസിസ്കോ കോർഡാൻ 1763 മുതല്‍ 1778 വരെ ഭരിച്ച ആല്‍വിസ് മൊസാനിഗോ എന്നിവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണ് ഇവ. ഇത്തരത്തിലുള്ള സ്വർണത്തിന്റെ 13 കാശുമാലകളാണ് ലഭിച്ചത്. ഒരു കാശുമാലയ്ക്ക് അഞ്ചുഗ്രാം വരെ തൂക്കമുണ്ട്. ഫ്രാൻസിസ്കോ കോർഡാന്റെ പേരിലുള്ള നാല് നാണയങ്ങളുമുണ്ടായിരുന്നു.
സാമൂതിരിയുടെ വീരരായൻ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളിനാണയങ്ങളാണ് മറ്റൊന്ന്. 1826-ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂർ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളിനാണയങ്ങളും പുതുച്ചേരിയില്‍നിന്ന് ഫ്രഞ്ചുകാർ നിർമിച്ച ഇൻഡോ-ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്. പുതുച്ചേരി നാണയങ്ങള്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഈ നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826-ലെ ആലിരാജയുടെ കണ്ണൂർ പണമാണ്. ഇക്കാലത്തിനു ശേഷമായിരിക്കും ശേഖരം ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നാണു നിഗമനം.

പരിപ്പായിയില്‍നിന്ന് കണ്ടെത്തിയ നിധിശേഖരം പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു,

ചെമ്ബിലുള്ള ആമാടപ്പെട്ടിയില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയതിനാല്‍ സമ്ബന്നരായ ഏതെങ്കിലും ആളുകള്‍ ഉപയോഗിച്ചതാകാം. നിധി എങ്ങനെ മണ്ണിനടിയിലെത്തിയെന്നതിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ പഠിക്കണമെന്നും പരിശോധനക്കെത്തിയവർ പറഞ്ഞു.

പുരാവസ്തുവകുപ്പിന് ഏറ്റെടുക്കാവുന്ന വസ്തുക്കളാണ് നിധി ശേഖരത്തിലുള്ളത്. കണ്ടെത്തിയ ആള്‍ക്ക് പാരിതോഷികം നല്‍കുന്നത് സംബന്ധിച്ച്‌ റവന്യൂവകുപ്പാണ് തീരുമാനമെടുക്കേണ്ടത്. കണ്ടെത്തിയ നാണയങ്ങളും സ്വർണാഭരണങ്ങളും മ്യൂസിയങ്ങളില്‍ ഇല്ലാത്തവയാണെങ്കില്‍ പുരാവസ്തുവകുപ്പ് മ്യൂസിയങ്ങളില്‍ പ്രദർശിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Previous Post Next Post