തിരുവനന്തപുരം മേയറെ മാറ്റണമെന്ന് സിപിഎം ജില്ലാകമ്മിറ്റിയില്‍ ആവശ്യം; പെരുമാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം മേയറെ മാറ്റണമെന്ന് സിപിഎം ജില്ലാകമ്മിറ്റിയില്‍ ആവശ്യം; പെരുമാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ പാർട്ടിയില്‍ രൂക്ഷ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം.


തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനമുയർന്നത്. മേയറെ മാറ്റണമെന്നും ചില പ്രതിനിധികള്‍ പരോക്ഷമായി സൂചിപ്പിച്ചെന്നാണ് വിവരം.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായവും ചില നേതാകള്‍ ഉയർത്തി. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. നേതൃത്വം തിരുത്തും മുൻപ് മേയറും തിരുവനന്തപുരത്തെ പാർട്ടിയും തിരുത്തേണ്ടി വരും.

നേതൃയോഗം ഇന്ന് അവസാനിക്കും. മേയറുടെ പരിചയക്കുറവ് നഗരഭരണത്തില്‍ തിരിച്ചടിയായെന്നും വിമർശനം വന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എം.എല്‍.എയും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതില്‍ ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമർശനമുയർന്നു.

അപക്വമായ ഇടപെടലാണ് മേയറുടെയും സച്ചിൻദേവ് എം.എല്‍.എയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും നേതാക്കള്‍ മുന്നോട്ടുവച്ച അഭിപ്രായം. സംസ്ഥാന ഭരണത്തിനെതിരെയും വിമർശനമുണ്ടായി. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായി.
Previous Post Next Post