ശബ്ദരേഖ വിവാദം: കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

ശബ്ദരേഖ വിവാദം: കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

കൊച്ചി | ശബ്ദരേഖ വിവാദത്തില്‍ ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. യോഗത്തിന്റെ മിനുടസ് അടക്കം സംഘം പരിശോധിച്ചു.

മെയ് 23 ന് കൊച്ചി റിനൈസന്‍സ് ഹോട്ടലില്‍ ചേര്‍ന്ന കേരള ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ശബ്ദരേഖ പുറത്ത് വന്നത്. ഇടുക്കിയിലെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ഇട്ട സന്ദേശത്തില്‍ ഓരോരുത്തരും രണ്ടര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സന്ദേശത്തിനു പിന്നില്‍ ബാര്‍ കോഴയാണെന്ന ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ രംഗത്തുവന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രി എം ബി രാജേഷ് പോലീസില്‍ പരാതി നല്‍കി. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം നടന്ന ഹോട്ടലില്‍ അന്വേഷണ സംഘമെത്തിയത്.

ശബ്ദ സന്ദേശം വിവാദമായതോടെ സംഘടന പ്രസിഡന്റ് ശബ്ദ സന്ദേശം തിരുത്തിയിരുന്നു. ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനാണ് പണം ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. ശബ്ദത്തിന്റെ ഉടമ അനിമോന്നും ആരോപണം തിരുത്തി. ക്രൈംബ്രഞ്ച് അന്വഷണം തെളിവ് നശിപ്പിക്കാനാണെന്നും ജുഡീഷയ്ല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്.
Previous Post Next Post