മൂന്നിൽ മൂന്നും ജയിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ
ഹാർഡ്റോക്ക്: സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ കോപ്പ അമേരിക്ക മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം. ലൗതാറോ മാർട്ടിനസിന്റെ ഇരട്ട ഗോളിലാണ് അർജന്റീന പെറുവിനെതിരെയുള്ള തങ്ങളുടെ കോപ്പയിലെ മൂന്നാം മത്സരവും ജയിച്ച് കയറിയത്. 47-ാം മിനിറ്റിലായിരുന്നു മാർട്ടിനെസിന്റെ ആദ്യ ഗോൾ പിറന്നത്. 86-ാം മിനിറ്റിൽ മാർട്ടിനെസ് ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ഇതോടെ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലേക്കും അർജന്റീന കടന്നു.
കളിയുടെ തുടക്കം മുതൽ സമ്പൂർണ്ണ ആധിപത്യമായിരുന്നു അർജന്റീനയുടേത്. ഡി മരിയ നീട്ടി നൽകിയ പാസിൽ നിന്നാണ് മാർട്ടിനസിന്റെ ആദ്യ ഗോൾ വന്നത്. ആദ്യ പകുതി കഴിഞ്ഞുള്ള തൊട്ടടുത്ത 86ാം മിനിറ്റിലായിരുന്നു ഗോൾ. കളിയുടെ 71-ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. എന്നാൽ മെസ്സിയുടെ അഭാവത്തിൽ കിക്കെടുത്ത ലിയാൻഡ്രോ പരേഡെസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. പെറുവിന്റെ പ്രതിരോധം മുതലെടുത്തായിരുന്നു 86-ാം മിനിറ്റിൽ മാർട്ടിനസ് ഗോൾ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡ ചിലി മത്സരം സമനിലയിലാവസാനിച്ചു. ഇതോടെ ചിലിയെ പുറന്തള്ളി കാനഡ ക്വാർട്ടറിലേക്ക് കടന്നു.
അതേ സമയം യൂറോകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ആദ്യ ദിനത്തിൽ ജർമ്മനിയും സ്വിറ്റ്‌സര്‍ലാന്‍ഡും വിജയിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ മറികടന്നാണ് ഷാക്കിരിയും സംഘവും ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് വിജയിച്ചു കയറിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ജർമ്മനി ഡെന്മാർക്കിനെയും തോൽപ്പിച്ചത്. പ്രീക്വാർട്ടറിലെ ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് സ്ലോവാക്യയെ നേരിടും. നാളെ പുലർച്ചെയുള്ള രണ്ടാം മത്സരത്തിൽ സ്പെയിൻ ജോർജിയയെ നേരിടും