കാഞ്ഞിരക്കോട് ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു
എരുമപ്പെട്ടി : കാഞ്ഞിരക്കോട് തോട്ടുപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി മഴയിൽ തകർന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിശോധിച്ച റവന്യൂ - പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ താമസക്കാരെ മാറ്റാൻ നിർദേശിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫ്ളാറ്റ് നിർമിച്ചതെന്നും പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉണ്ടായിരുന്നു.
ഫ്ളാറ്റിന്റെ ചുറ്റിലും മതിൽ ഉയർത്തിക്കെട്ടിയതോടെ സമീപത്തെ വീടുകളിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്ന സ്ഥിതിയാണ്. പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും അനുമതികളില്ലാതെയാണ് ഫ്ളാറ്റ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നടപടിയെടുക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായും അറിയുന്നു.
മാലിന്യക്കുഴികൾക്ക് അടപ്പില്ലാത്തതിനാൽ മഴവെള്ളം നിറഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങുന്ന നിലയിലാണ്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൊടുമ്പിൽ മുരളി, വില്ലേജ് ഓഫീസർ ടി.കെ. രജേഷ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഗോപകുമാർ, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഓവർസിയർ കെ.എ. സുസ്മിത, കെ.കെ. സജിനി എന്നിവരാണ് ഫ്ളാറ്റിലെത്തി പരിശോധന നടത്തിയത്.