പ്രതീക്ഷിച്ച മഴ ലഭിക്കാത്ത ജൂണ്‍; മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസം അനുകൂലമാകാത്തതും ഒരു കാരണം, 25 ശതമാനം മഴക്കുറവ്

പ്രതീക്ഷിച്ച മഴ ലഭിക്കാത്ത ജൂണ്‍; മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസം അനുകൂലമാകാത്തതും ഒരു കാരണം, 25 ശതമാനം മഴക്കുറവ്

തിരുവനന്തപുരം: ഇത്തവണ ജൂണില്‍ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം. ജൂണില്‍ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 എംഎം മഴ മാത്രമാണ്.


എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികള്‍ ഇത്തവണ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുനെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.

കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമായിയിരുന്നു 2023ലേത്. 30 ദിവസത്തില്‍ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂർ ( 757.5 എംഎം) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ (879.1mm)14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

തൊട്ട് പിറകില്‍ കാസർകോട് ( 748.3 എംഎം, 24 ശതമാനം കുറവ്) ജില്ലാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 289.3 എംഎം), കൊല്ലം ( 336.3 എംഎം) ജില്ലകളിലാണ്. ഇത്തവണ രണ്ട് ദിവസം നേരത്തെ വന്ന (മെയ്‌ 30) കാലവർഷം ( കഴിഞ്ഞ വർഷം എട്ട് ദിവസം വൈകി ) കേരളത്തില്‍ തുടക്കത്തില്‍ പൊതുവെ ദുർബലമായിരുന്നു.

ജൂണ്‍ ആദ്യ പകുതിയില്‍ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഉയർന്ന ലെവലിലെ കിഴക്കൻ കാറ്റ് തുടർന്നതിനാല്‍ ഇടി മിന്നലോടു കൂടിയ മഴയായിരുന്നു ജൂണ്‍ പകുതിയില്‍ കൂടുതലും കേരളത്തില്‍ ലഭിച്ചത്. ജൂണ്‍ 20ന് ശേഷം കേരള തീരത്ത് ന്യുനമർദ്ദപാത്തി രൂപപ്പെടുകയും കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെയും കാലവർഷത്തിന് പതിയെ ജീവൻവച്ചു. കേരളത്തിനു അനുകൂലമായി ഈ കാലയളവില്‍ കൂടുതല്‍ ചക്രവാത ചുഴികളോ / ന്യുന മർദ്ദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസവും അനുകൂലമാകാതിരുന്നതും ജൂണില്‍ മഴ കുറയാനുള്ള പല കാരണങ്ങളില്‍ ചിലതാണെന്നും കാലാവസ്ഥ വിഭാഗം നിരീക്ഷിച്ചു.
Previous Post Next Post