സിദ്ധാർഥന്റെ മരണം:കുറ്റമെന്തെന്ന് പറയാതെ ജയിലിൽ അടച്ചു പഠനം തടസ്സപ്പെട്ടു; ഭാവി തുലാസിലെന്നും പ്രതികൾ

സിദ്ധാർഥന്റെ മരണം:കുറ്റമെന്തെന്ന് പറയാതെ ജയിലിൽ അടച്ചു പഠനം തടസ്സപ്പെട്ടു; ഭാവി തുലാസിലെന്നും പ്രതികൾ

കൊച്ചി∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച പ്രാഥമിക കുറ്റപത്രം ഈ മാസം ഏഴിന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ‍ അറസ്റ്റിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.ജി.അജിത്കുമാറിന്റെ ബെഞ്ച് ഈ നിര്‍ദേശം നൽകിയത്. കേസിൽ ജാമ്യം ആവശ്യപ്പെട്ട് പത്തോളം വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. കേസിൽ ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു മാസമായി ജയിലിലാണെന്നും എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമായി പറയാതെയാണ് അറസ്റ്റ് എന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഏതോ ഗ്രൂപ്പിന്റെ ഭാഗമാണെന്നും തങ്ങൾ ഒരു കുറ്റകൃത്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്ന് ജാമ്യഹര്‍ജിയിൽ പറയുന്നു. അറസ്റ്റിലായവരുടെ പഠനം തടസ്സപ്പെട്ടു, ഭാവി തുലാസിലായി, വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹർജിയിൽ പറയുന്നു.

കേസന്വേഷണം പൂർത്തിയാവുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തതെന്ന് ഹർജിക്കാരിലൊരാൾ വാദിച്ചു. സിബിഐയും കുറ്റപത്രം സമർപ്പിച്ചു. വിദ്യാർഥികളായ പ്രതികളെ ഇനിയും ജയിലിൽ പാർപ്പിക്കേണ്ടതില്ല എന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി. തുടർന്നാണ് കുറ്റപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചത്.

ക്യാംപസിലുണ്ടായ പ്രശ്നം മാധ്യമങ്ങൾ ഊതിവീർപ്പിക്കുകയായിരുന്നെന്നും പ്രതികൾക്കെതിരെ ജനവികാരം ഉയരുന്ന തരത്തിൽ മുൻവിധിയോടെ പൊതുവിചാരണ നടത്തുകയായിരുന്നു മാധ്യമങ്ങളെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.
Previous Post Next Post