അമേഠി, റായ്ബറേലി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ്

അമേഠി, റായ്ബറേലി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത മണ്ഡലങ്ങളായ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

രണ്ടു സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനെതിരായ ചോദ്യങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ലെന്നും ജയറാം രമേഷ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോടു പരാജയപ്പെട്ടിരുന്നു. ഇത്തവണ സ്മൃതി ഇറാനി പ്രചാരണം തുടങ്ങിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപി ക്കാത്തതാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മത്സരിക്കാനെത്തിയാല്‍ അത് ജനങ്ങള്‍ തിരസ്‌കരിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്.

രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കൂ എന്നാണ് ജയറാം രമേഷ് പറയുന്നത്. പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട വധ്ര സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുവന്ന സാഹചര്യവും പാര്‍ട്ടിയുടെ മുമ്പിലുണ്ട്. അതിനാല്‍ മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകില്ലെന്നാണ് ജയറാം രമേശ് പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി ബി ജെ പി കാത്തിരിക്കുകയാണ്.
Previous Post Next Post