പിഴ ചോദിച്ചതിൽ വിരോധം: വിനോദിനെ പുറത്തേക്ക് തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; ടി.ടി.ഇ കൊലപാതകത്തിൽ എഫ്.ഐ.ആർ

പിഴ ചോദിച്ചതിൽ വിരോധം: വിനോദിനെ പുറത്തേക്ക് തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; ടി.ടി.ഇ കൊലപാതകത്തിൽ എഫ്.ഐ.ആർ

തൃ​ശൂർ വെളപ്പായയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി.ടി.ഇ വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌.ഐ.ആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് ടിക്കറ്റിനെ സംബന്ധിച്ച് തർക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് പിഴ ഒടുക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.റെയിൽവേ ട്രാക്കിൽ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കാൽ അടക്കം വേർപെട്ടുപോയിരുന്നു. വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയിട്ടും പ്രതി രജനീകാന്തിന് കൂസലില്ലായിരുന്നു. ആർപിഎഫ് ചോദ്യം ചെയ്യുന്നതിനിടെ തള്ളിയെന്നും അവൻ വീണുവെന്നും പ്രതി പറഞ്ഞു.
ഇന്നലെ രാത്രി ഏഴോടെ എറണാകുളം- പട്ന എക്സപ്രസിലായിരുന്നു സംഭവം. സ്‍ലീപ്പർ കോച്ചില്‍ ടിക്കറ്റില്ലാതെ മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് രജനീകാന്ത യാത്ര ചെയ്തിരുന്നത്. ടിക്കറ്റില്ലാത്തത് ​ചോദ്യം ചെയ്തതോടെ വിനോദുമായി രജനീകാന്ത തർക്കത്തിലായി. ഇതിനിടെ പ്രകോപിതനായ രജനീകാന്ത വിനോദിനെ ട്രയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ച് വീണ വിനോദിന്‍റെ ശരീരത്തിലൂടെ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ട്രയിന്‍ കയറുകയായിരുന്നുവെന്നാണ് നിഗമനം. വിനോദിന്‍റെ മൃതദേഹം കഷ്ണങ്ങളായ നിലയിലായിരുന്നു. കോച്ചിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും യാത്രക്കാരുമാണ് പ്രതിയെ തടഞ്ഞുവെച്ച ശേഷം വിവരം റെയിവേ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ട്രയിന്‍ പാലക്കാടെത്തിയപ്പോള്‍ ആര്‍.പി.എഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ രജനീകാന്തനെ പാലക്കാട് നിന്നും തൃശൂർ റെയിൽവേ പൊലീസിന് കൈമാറി. അഭിനേതാവ് കൂടിയായ വിനോദ് പുലിമുരുകൻ, ജോസഫ് തുടങ്ങി പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Previous Post Next Post