ഭരണം അട്ടിമറിക്കും: തൃശൂർ കോർപ്പറേഷനിൽ സി.പി.എമ്മിന് സ്വതന്ത്രന്റെ ഭീഷണി

ഭരണം അട്ടിമറിക്കും: തൃശൂർ കോർപ്പറേഷനിൽ സി.പി.എമ്മിന് സ്വതന്ത്രന്റെ ഭീഷണി

തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നീക്കങ്ങൾക്കിടെ സി.പി.എമ്മിനെ കടുത്ത സമ്മർദത്തിലാക്കി സ്വതന്ത്ര അംഗം. ഇടത് സ്വതന്ത്രനായി മൽസരിച്ച് വിജയിച്ചയാളാണ് സി.പി.എമ്മിനെ കുരുക്കിലാക്കിയ സമ്മർദ നീക്കം നടത്തിയിരിക്കുന്നത്. ബുധനാഴ്ച തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ജില്ലാ ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി മൂന്ന് ദിവസത്തിനകം പാർട്ടിയുടെ മറുപടിയുണ്ടായില്ലെങ്കിൽ രാജി വെക്കുമെന്നും കോൺഗ്രസിനൊപ്പം ചേരുമെന്നും അറിയിച്ചു. പാർട്ടി നേതാക്കളുടെ അനുനയ നീക്കം തുടരുന്നുണ്ടെങ്കിലും ഏറെ നാളായുള്ള അതൃപ്തിയാണ് കടുത്ത നിലപാടിലേക്ക് ഇയാൾ നീങ്ങാനിടയാക്കിയത്. തിരഞ്ഞെടുപ്പ്കാലം കൂടിയായതിനാൽ ഇയാളുടെ അപ്രതീക്ഷിത നീക്കം സി.പി.എമ്മിന് തലവേദനയാണ്. ചില കൗൺസിലർമാർ കോൺഗ്രസിനൊപ്പം വരുമെന്നും ഭരണം യു.ഡി.എഫ് പിടിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഏറെ നാളായി പറയുന്നതാണെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ഈ പ്രഖ്യാപനം കോൺഗ്രസ് ശക്തമാക്കിയിരുന്നു. കേവല ഭൂരിപക്ഷമില്ലാതെ രണ്ട് ഇടത് സ്വതന്ത്രരും കോൺഗ്രസ് വിമതനായി മൽസരിച്ച് വിജയിച്ച എം.കെ വർഗീസിനെ മേയറാക്കിയാണ് ഇടതുപക്ഷം കോർപ്പറേഷനിൽ ഇടത് തുടർഭരണം സാധ്യമാക്കിയത്. എൽ.ഡി.എഫിലെ ചില സ്വതന്ത്ര കൗൺസിലർമാർ യു.ഡി.എഫിൽ ഉടൻ എത്തുമെന്നും സ്വതന്ത്രരായ മൂന്ന് കൗൺസിലർമാരുമായി ചർച്ച നടത്തിയെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. മേയർ പദവി വേണമെന്നതാണ് ഭീഷണിപ്പെടുത്തിയ സ്വതന്ത്ര അംഗത്തിന്റെ ആവശ്യം. ഇദ്ദേഹത്തിന് മേയർ പദവി നൽകിയാൽ അവകാശവാദമുന്നയിച്ച് മറ്റ് പലരും രംഗത്ത് വരും. മാത്രവുമല്ല, നിലവിലെ മേയറായ എം.കെ വർഗീസ് മുന്നണി മാറും. ഇതോടെ ഭരണം നഷ്ടമാകാനിടയാകും. ആരും പോകാതെ എങ്ങനെ പ്രശ്നം പരിഹരിക്കാനാവുമെന്ന ആലോചനയിലാണ് സി.പി.എം നേതൃത്വം. എം.വി ഗോവിന്ദനുമായുള്ള ചർച്ചയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നം ചർച്ച ചെയ്യാമെന്ന് അറിയിച്ചുവെങ്കിലും സ്വതന്ത്രൻ വഴങ്ങിയിട്ടില്ല. കടുത്ത ആശങ്കയിലാണ് നേതാക്കൾ. വോട്ടെണ്ണൽ അവസാനത്തിലെത്തിയപ്പോൾ ഭരണം തുലാസിലെന്ന് ബോധ്യപ്പെട്ടപ്പോൾ സി.പി.എം അവസരത്തിനൊത്ത് നീങ്ങി വർഗീസിനെ സമീപിക്കുകയായിരുന്നു. ഈ സമയത്ത് ഭരണം കിട്ടുമെന്ന് ഉറപ്പിച്ച് ആര് മേയറാവുമെന്ന തർക്കത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ തുടർഭരണം എന്ന ചരിത്രത്തിനായി മേയർ പദവി തന്നെ നൽകിയാണ് സി.പി.എം വർഗീസിനെ കൂട്ടിയത്. താൻ കോൺഗ്രസുകാരൻ ആണെന്നും എന്നാൽ നേതാക്കൾ ആരും തന്നെ സമീപിച്ചില്ലെന്നും ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയാണെന്നുമായിരുന്നു അന്ന് വർഗീസ് പറഞ്ഞത്. ആദ്യം മൂന്ന് വർഷമെന്ന് ധാരണയായിരുന്നുവെങ്കിലും പിന്നീട് അഞ്ച് വർഷവും മേയർ പദവി നൽകാൻ സി.പി.എം ധാരണയിലായിരുന്നു. ഭരണം നിലനിർത്തുക എന്നതിലുപരി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുതിർന്ന രണ്ട് പേർ കൗൺസിലിൽ ഉണ്ടെന്നിരിക്കെ അധികാര തർക്കം ഒഴിവാക്കുക കൂടിയായിരുന്നു തന്ത്രപൂർവം ഇതിലൂടെ. ഭരണം അട്ടിമറിക്കാൻ നേരത്തെ തന്നെ കോൺഗ്രസ് ശ്രമം നടത്തിയിരുന്നുവെങ്കിലും അവിശ്വാസ നോട്ടീസ് ചർച്ചയിൽ ബി.ജെ.പി വിട്ടു നിന്നതോടെ പരാജയപ്പെട്ടു. 2022 മാർച്ചിൽ ആയിരുന്നു ഇത്. 55 അംഗ ഭരണസമിതിയിൽ കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും രണ്ട് സ്വതന്ത്രരും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്.
Previous Post Next Post